Wednesday, May 25, 2011

അപരന്റെ വളി

( ഇത്ര സഭ്യമായ ഭാഷയില്‍ എഴുതാന്‍ അനുവദിച്ചതിന് മുന്‍കൂറായി നന്ദി. )

കുഴിക്കാട്ടില്‍ നാരായണന് നാട്ടുനടപ്പും ആചാരവും എന്നൊക്കെ പറഞ്ഞാല്‍ അമേരിക്കയോട് പാക്കിസ്ഥാന്‍   ഇറക്കുന്ന താക്കീതു  പോലെയാണ് -- കല്പന ഇറങ്ങുനതിനു മുന്‍പേ ലംഖന കഴിഞ്ഞിരിക്കും.  നാട്ടുകാര്‍ക്ക്‌ മൂക്കില്‍ നിന്ന് കൊഴിഞ്ഞു പോയ രോമത്തിന്റെ  വില പോലും നാരായണന്‍ കല്പിച്ചിട്ടില്ലാ   എന്നര്‍ത്ഥം.  ഉമ്മന്‍ ചാണ്ടി മുരളീധരനെ അവഗണിക്കുന്നത്  പോലെ, പരിഷ്ക്കാരവും പുരോഗതിയും നാരായണന്‍ കാല കാലമായി അവഗണിച്ച്‌ ജീവിച്ചുപോന്നു. നല്ല ശമ്പളമുള്ള ജോലിയുണ്ടെങ്കിലും കാശ് ചിലവാക്കുന്ന സ്വഭാവം പുള്ളിക്കുണ്ടായിരുന്നില്ല.  അദ്ദേഹത്തിന്റെ വേഷവിധാനങ്ങളെ   വെല്ലുവിളിക്കണമെങ്കില്‍ തമിഴ്നാട്ടില്‍നിന്നും പിച്ചക്കാരെ ഇറക്കണം.  ആശുപത്രിപ്പടിക്കല്‍   പെട്ടിക്കട നടത്തുന്ന അന്തോണി മാപ്പിള വരെ മാരുതി കാര്‍ വാങ്ങിയെങ്കിലും നാരായണന്‍ തൊട്ടാല്‍ സെപ്ടിക് ആകുന്ന  "റാലി" സൈക്കിളില്‍ തന്നെ യാത്ര തുടര്‍ന്നു. നാരായണന്റെ അസുഖം "പിശുക്ക്" ആണെന്ന് പല പരദൂഷണ കമ്മറ്റികള്‍ ഡയഗനോസ് ചെയ്തെങ്കിലും ശരിയായ കാരണം വേറൊന്നായിരുന്നു. നാരായണന് ഭൌതികസുഖങ്ങളോട് ഒട്ടും തന്നെ  നോട്ടമില്ലയിരുന്നു --  ഇടയ്ക്കു വലിക്കുന്ന ലക്ഷുറി ഐയ്റ്റം  കാജാബീഡി   ഒഴികെ.

 അദ്ദേഹത്തിന്റെ ഭാര്യ അമ്മിണിയാണെങ്കില്‍  എക്സാറ്റ് ഒപ്പോസിറ്റ്. മാച്ചിംഗ് സാരിയും ബ്ളൌസും  ഇട്ട്‌, കണ്ണെഴുതി, പൊട്ടു തൊട്ട്‌, പോണ്ട്സ് പൌഡര്‍ ഇട്ട്‌ മണപ്പിച്ച്,  അമ്മിണി ഇറങ്ങിയാല്‍ ഉത്സവത്തിന്  ആന ഇറങ്ങിയതുപോലെ ആണ്. നെറ്റിപ്പട്ടവും, തിടമ്പും, കുടയും,  വെഞ്ചാമരവും   ആയി അമ്മിണി, കൂടെ പാപ്പാന്‍റെ പോലെ നോക്കുകുത്തി നാരായണന്‍. അവര്‍ രണ്ടുപേരും നടന്നു പോകുമ്പോള്‍ പരദൂഷണ കമ്മറ്റികള്‍   "ബ്യൂട്ടി ആന്‍ഡ്‌ ദി ബീസ്റ്റ്" പോകുന്നു എന്ന് കുശുമ്പ് പറഞ്ഞു ചിരിക്കും.

നാരായണനെ മോഡേ‍നൈസ്‌  ചെയ്യാനായി  അമ്മിണി ഇപ്പോള്‍ മൂന്നാം പഞ്ചവത്സര പദ്ധതി  നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.  അദ്ദേഹത്തെ  ബ്രെയിന്‍  വാഷ്‌  ചെയ്യാനുള്ള  ആദ്യത്തെ  പഞ്ചവത്സരപദ്ധതി,  മാമുക്കോയയുടെ   പല്ല്  സ്ട്രൈറ്റ്‌  ആക്കാനുള്ള പദ്ധതി പോലെ പൊളിഞ്ഞു  പാളിസായി.   രണ്ടാമത്തെ  പഞ്ചവത്സര പദ്ധതിയില്‍  അമേരിക്കന്‍  ഭരണകൂടം  സദ്ദാം ഹുസ്സെനു വെച്ചത് പോലെ  അമ്മിണി നാരായണന്ടെ  WMD കള്‍   എല്ലാം അടിച്ചുമാറ്റാന്‍  ശ്രമിച്ചു.  കാപ്പിക്കളര്‍  കൌപീനത്തെ പിരിച്ചുവിട്ട്    നാരായണനെ  വി. ഐ. പി.  അണ്ടര്‍വെയറിലേക്ക്   പ്രൊമോട്ട്   ചെയ്തു.  ഉമിക്കരിക്ക് പകരം പേയിസ്റ്റും   ബ്രഷും വാങ്ങി. കൊതുവലപോലുള്ള മുണ്ടും, കക്ഷത്തില്‍  മഞ്ഞള് തേച്ച പോലുള്ള ഷര്‍ട്ടും കത്തിച്ചു കളഞ്ഞു. അങ്ങനെ നാരായണന്ടെ  അക്സേസ്സോ‍റികള്‍  മൊത്തം  ഒവര്‍ഹോള്‍  ചെയ്തെങ്കിലും,  മുഷിഞ്ഞു നാറിയ   തുണിയിട്ട്  ചുറ്റുപാടെല്ലാം  ചാഴിപോലെ  മണപ്പിക്കാന്‍  ഇറങ്ങുന്ന  നാരായണനെ  മെരുക്കാന്‍  അമ്മിണിക്ക് മൂന്നാം പഞ്ചവത്സര പദ്ധതി  ഇറക്കേണ്ടി  വന്നു.   ഈ പദ്ധതിപ്രകാരം നാരായണന്‍ വീട്ടില്‍നിന്നും  ഇറങ്ങുനതിനുമുന്പ് അമ്മിണി അദ്ദേഹത്തെ ത്രീ-ട്ടിയര്‍ സെക്യൂരിറ്റി ചെക്കിങ്ങിനു വിധേയനാക്കും. ആദ്യം വിഷ്വല്‍ എക്സാം -- ഷര്‍ട്ടിന്റെ  കോളര്‍    കാട്ബറീസ്   ചോക്ലെട്റ്റ് തിന്ന കുട്ടിയുടെ കിറി പോലെ ഇരുന്നാല്‍ ചെക്ക്‌ ഫെയില്‍,  ഷര്‍ട്ടില്‍  ഇന്നലത്തെ  സാമ്പാറോ  മറ്റോ  ഉണങ്ങിപ്പിടിച്ച്ചിരുന്നാല്‍ ചെക്ക്‌ ഫെയില്‍.  രണ്ടാമത് അമ്മിണി ഒരു റീസന്‍സീ  ടെസ്റ്റ്‌ നടത്തും. "ഈ വേഷം ഞാന്‍ കഴിഞ്ഞ ആഴ്ച കഴുകിയോ?",  "ഈ വേഷം ഇതിയാന്‍ കഴിഞ്ഞ   നാല്   ദിവസത്തിനുള്ളില്‍  ഒരിക്കലെങ്ങിലും  ധരിച്ചിട്ടുണ്ടോ?"  എന്ന    ക്വെറിക്ക്  "എസ്..."  എന്നോ  "റെക്കോര്‍ഡ്‌ നോട്ട് ഫൌണ്ട് ..."    എന്നോ  ഉത്തരം വന്നാല്‍ നാരായണന്‍ സെക്യൂരിറ്റി ചെക്ക്‌ ഫെയില്‍.  മൂന്നാമത് അമ്മിണി ഒരു സ്മെല്‍ ടെസ്റ്റ്‌ നടത്തും. ഉത്തരത്തില്‍ ചത്തിരിക്കുന്ന പല്ലി എവിടെ എന്ന് കണ്ടു പിടികുന്നത് പോലെ മൂക്ക് വിരിച്ച്‌ അമ്മിണി നാരായണനെ ഒന്ന് പ്രദക്ഷിണം വെക്കും. വിയര്‍പ്പ്‌, കാജ ബീഡി എന്നിവ മണത്താല്‍ നാരയണന്‍ സെക്യൂരിറ്റി ടെസ്റ്റ്‌ ഫെയില്‍.  ഈ സെക്യൂരിറ്റി ചെക്ക്‌ തന്റെ ഫ്രീ സ്പിരിറ്റിനെ കാര്യമായി   പീഡിപ്പിച്ചതിനാല്‍     കൂടെക്കൂടെ നാരായണന്‍ അമ്മിണിയുടെ സെക്യൂരിറ്റി  വലയത്തിന്റെ    കണ്ണുവെട്ടിച്ചു പുറത്തുചാടാറുണ്ട്.

 നാരായണന്റെയും അമ്മിണിയുടെയും ഏക മകനാണ് വേലായുധന്‍.  തന്തയുടെ പോലെ ആകരുതെന്ന് കരുതി കുട്ടിക്കാലം മുതല്‍ക്കേ   മകന് നെയ്യും ചോറും ഉരുട്ടി കൊടുക്കുന്നതിനിടയില്‍ കുറെ സ്റ്റാറ്റസ്സും   എറ്റിക്കെറ്റും  കുത്തിക്കേറ്റാന്‍   അമ്മിണി  മറന്നില്ല.  അങ്ങിനെ നാരായണന്ടെ വൈ ക്രോമോസോമിനെ അമ്മിണിയുടെ  എക്സ്  ക്രോമോസോം  കാലക്രമേണ തറ പറ്റിച്ച് , മകന്‍ അമ്മയുടെ പോലെ  ഭയങ്കര  ഫോര്‍വേഡ്  ആയി വളര്‍ന്നു വന്നു.   പഠിപ്പ്  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആയിരുന്നതുകൊണ്ടും,  കൂട്ടുകെട്ട് ലോക്കല്‍ മുതലാളിമാരുടെ  മക്കളോടായിരുന്നത്   കൊണ്ടും വേലായുധന് ദുരഭിമാനത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. സ്കൂളില്‍ പാരെന്റ്റ്- ടീച്ചര്‍ മീറ്റിംഗ് ഉണ്ടായാല്‍ വേലായുധന്‍ "അച്ചന്‍ വന്നാല്‍ പറ്റില്ല...അമ്മ തന്നെ വരണം" എന്ന്  ശാഠൃം     പിടിക്കും.   അതിന്റെ  കാര്യം  പലതാണ്.  ഒന്ന്,  കൂട്ടുകാരുടെ "ഡാഡീസ്‌"  കാറിലും  മോട്ടോര്‍  സൈക്കിളിലും  മമ്മൂട്ടി-ഗമയില്‍    വന്നിറങ്ങുമ്പോള്‍  തന്റെ  "അച്ചന്‍" കൊല്ലി സൈക്കിളില്‍ കുതിരവട്ടം പപ്പു വന്നിറങ്ങുന്നത്  പോലെ ലാന്‍ഡ്‌ ചെയ്യും. രണ്ട്‌, അന്നത്തെ ദിവസം അമ്മയുടെ സെക്യൂരിറ്റി ചെക്ക്‌ വെട്ടിച്ചാണ് അച്ഛന്‍    കടന്നുവന്നതനെങ്കില്‍   ചാഴി പ്രശ്നം ഉറപ്പാണ്‌. അതുകൊണ്ട് അമ്മയോട് സ്റ്റൈല്‍ ആയി ഓട്ടോറിക്ഷയില്‍ വന്നിറങ്ങി മാനം രക്ഷിക്കാന്‍ മകന്‍ സ്ഥിരമായി അപപ്ളിക്കേഷന്‍ സമര്‍പ്പിക്കാറുണ്ട്.

അങ്ങിനെ നാരായണനും, അമ്മിണിയും,  വേലായുധനും  ആമോദത്തോടെ  വസിക്കുന്ന കാലം. ഒരു ദിവസം പട്ടണത്തില്‍നിന്നു   അല്ലറ ചില്ലറ പലചരക്ക്  വാങ്ങി  അച്ഛനും മകനും  വീട്ടിലേക്കു തിരിച്ചു വരികയായിരുന്നു. നാരായണന്‍  ഇടത്തോട്ടും വലത്തോട്ടും നോക്കാതെ, തല ഉയര്‍ത്തിപ്പിടിച്ചു,  പട്ടാളം സ്റ്റൈല്ലില്‍ മുന്‍പേ നടന്നു. പകുതി ഓട്ടവും പകുതി നടത്തവും ആയി  മകന്‍ അച്ഛന്റെ പുറകെ.  കുറെ കഴിഞ്ഞപ്പോള്‍  വേലായുധന്‍ എതിരെനിന്നൊരാള്‍  വരുന്നത്  കണ്ടു -- "ഇമ്പോര്‍ട്ട് ആണല്ലോ, കണ്ടുപരിചയം ഇല്ല" എന്ന് അവന്‍ മനസ്സില്‍ ഓര്‍ത്തു. നാരായണന്‍ അപരനെ കണ്ടഭാവം നടിക്കാതെ  പട്ടാളം സ്റ്റൈല്ലില്‍ നടത്തം തുടര്ന്നു. അപരന്‍ തങ്ങളെ  കടന്നു പോയ  തല്‍ക്ഷണം നാരായണന്‍ സ്വന്തം  ശരീരം പിസ ഗോപുരം പോലെ ചരിച്ചുപിടിച്ച്,  ആമാശയത്തിന്റെ   അലൈന്‍മെന്റ് ശരിയാക്കി  ദിഗന്തം  നടുങ്ങുമാറ്    "പറേറേറേറേ....."  എന്ന  ശബ്ദത്തോടെ   നീട്ടിവലിച്ച്‌   ശംഖുവിളിച്ചു.  നല്ല കഞ്ഞിമുക്കിയ ഒറ്റമുണ്ട്  വലിച്ചുകീറുന്നതുപോലെ  തുടങ്ങിയ  ആ  രാഗം  ലൂസിയാനോ പവോറോട്ടിയുടെ  ഓപ്പറപ്പാട്ടിന്റെ    'ഗമക'ത്തോടെ  നീണ്ടു  നീണ്ടു  പോയി.

അച്ഛന്റെ ട്രംബെറ്റ് വിളി   കേട്ട  ഞെട്ടലില്‍ നിന്നും സമനില തിരിച്ചു കിട്ടിയപ്പോള്‍ വേലായുധന് അപമാനം സഹിക്കാന്‍ വയ്യാതെ അന്തരീക്ഷത്തിലേക്ക് അലിഞ്ഞില്ലാതാവാന്‍   തോന്നി.  "അയ്യേ... ഭയങ്കര ചമ്മലായി.  ആരെങ്കിലും കേട്ടാല്‍ എന്റെ   സ്റ്റാറ്റസ്ഉം സ്റ്റാറ്റിസ്റ്റിക്സും  എല്ലാം മൊത്തം കപ്പല്‍ കയറും" എന്നവന്‍ മനസ്സില്‍ കരുതി.   സ്ക്കൂളില്‍ കിട്ടാന്‍ പോകുന്ന ഇരട്ടപ്പേരുകള്‍ വേലായുധന്റെ   മനസ്സില്‍ ഓടി -- വളിക്കുടുക്ക, ജൂനിയര്‍ വളി, വളിപ്പന്‍, വളിയായുധന്‍  .... അമ്മേ ആ ലിസ്റ്റ്  തീരുന്നില്ല.

"അച്ഛന്‍ ഈ കാണിച്ചത്‌ ശരിയായില്ല"  എന്ന്  പറഞ്ഞ്  വേലായുധന്‍  പ്രതിഷേധം  രേഖപ്പെടുത്തി.

"ഞാന്‍ ആരെയും കാണിച്ചില്ലല്ലോ... കേള്‍പ്പിച്ച്ചല്ലേ ഉള്ളു" എന്ന് പറഞ്ഞ്‌  നാരായണന്‍  മകന് ഒരു ടെക്നിക്കല്‍  നോക്ക്-ഔട്ട്‌  കൊടുത്തു.

"എന്നാലും നടുറോട്ടില്‍   തന്നെ വേണ്ടായിരുന്നു" വേലായുധന്‍ വെറുതെ വിടാന്‍ ഭാവമില്ല.

"നടുറോട്ടില്‍ ആവാന്‍ വഴിയില്ല. ഞാന്‍ ഇടത്തോട്ടു ചരിച്ചാ വിട്ടത്" പയ്യന്‍സിന്റെ ചോദ്യത്തില്‍ അമ്മിണിയുടെ ചുവ വന്നപ്പോള്‍ നാരായണന് അത്ര പിടിച്ചില്ല.

വഴിയില്‍ നടക്കുന്ന വെടിക്കെട്ട്‌ നാട്ടുകാര് കേട്ടോ എന്നറിയാന്‍ വേലായുധന്‍  ഇടത്തോട്ടും വലത്തോട്ടും ഒന്നെത്തി വലിഞ്ഞ്‌ നോക്കി. ഭാഗ്യം, ആ പരിസരത്ത് ആരും ഇല്ല. ഇനി ആകെ പേടിക്കേണ്ടത് അപരനെ മാത്രം. അയാളുടെ പ്രതികരണം അറിയാനായി അവന്‍ ഒന്ന് പതുക്കെ തിരഞ്ഞു നോക്കി. അയാള്  ദാണ്ടേ കാലില്‍ മുള്ള്  കൊണ്ട  ശകുന്തളയെപ്പോലെ  അവരെ തിരഞ്ഞ്‌ നോക്കി പോകുന്നു. വേലായുധന്‍ ‍ ഒന്ന് രണ്ടു ചുവടുകൂടെ നടന്നതിനു ശേഷം ഒന്നുകൂടെ തരിഞ്ഞു നോക്കി. കുട്ടിപ്പാവടയിട്ട് പോകുന്ന മദാമ്മയെ കൊച്ചി മലയാളീസ്  ഇന്‍വസ്റ്റിഗേറ്റ്  ചെയ്യുന്നത് പോലെ, അപരന്‍ അയാളുടെ നടത്തത്തിന്റെ വേഗത കുറച്ച് വീണ്ടും വീണ്ടും തരിഞ്ഞു നോക്കുന്നു. ഈ സമയം മുഴുവന്‍ നാരായണന്‍ "ഞാനോന്നറിഞ്ഞില്ലേ രാമനാരായണ" എന്ന മട്ടില്‍ മാര്‍ച്ച്‌ പാസ്റ്റ് നടത്തുകയായിരുന്നു.    മകന്റെ പരിഭ്രമം    കണ്ടിട്ട് നാരായണന്‍ മാര്‍ച്ച്‌ പാസറ്റിന്റെ  ഇടയ്ക്കു രണ്ടു വാക്ക് മിണ്ടാന്‍ തീരുമാനിച്ചു.

അച്ഛന്‍: "അയാളെന്താ തിരിഞ്ഞ് നോക്കുന്നുണ്ടോ?"

മകന്‍:  "ഉവ്വ്"

അച്ഛന്‍: "അയാളെന്തിനാ  തിരിഞ്ഞ് നോക്കുന്നതെന്നറിയമോ?"

മകന്‍:  "ഇല്ല"

അച്ഛന്‍: "അയാള് വളി ഇട്ടിട്ടു നമ്മള്  കേട്ടോന്നറിയാന്‍  തിരിഞ്ഞുനോക്കണതാകും"

അത് കേട്ട ഉടനെ  ആശ്വാസത്തിന്റെ പുഞ്ചിരി വേലായുധന്റെ ചുണ്ടില്‍ വിടര്‍ന്നു. വാദിയെ പ്രതി ആക്കി തന്റെ മാനം രക്ഷിക്കാന്‍ വേലായുധന്‍ അച്ഛനോട് ഒരു കാര്യം പറഞ്ഞു "ആരെങ്കിലും ചോദിച്ചാല്‍ അയാള് തന്നെയാ പുകച്ചതെന്ന് നമുക്ക് പറയാം. അല്ലെങ്കില്‍ നാണക്കേട്‌ നമുക്കാ".  മകന്റെ അല്‍പ്പത്തരം അവഗണിച്ച് നാരായണന്‍ മാര്‍ച്ച്‌ പാസ്റ്റ് തുടര്‍ന്നൂ. അടുത്ത വളവ് തിരിയുന്നതിന് മുന്‍പ് വേലായുധന്‍ അപരനെ ഒന്നുകൂടെ  തിരിഞ്ഞ് നോക്കി. അയാള്‍ നടത്തം നിറുത്തി റോഡിന്‍റെ നടുക്ക് എബൌട്ട്‌ ടേണ്‍ അടിച്ച്‌ നോക്കി നില്‍ക്കുന്നു --  ഐ.എം.എഫ്.  മേധാവി ഡൊമിനിക് സ്‌ട്രോസ്-കാന്‍നെ കണ്ട ഹോട്ടല്‍ ജീവനക്കാരിയെപ്പോലെ! 

ഈ  സംഭവം  വിറ്റ്നെസ്  ചെയ്തത്  ഒരു  അപരിചിതനായിരുന്നത്  കൊണ്ട്  വേലയ്ധന്റെ  ഇമേജിന്  വലിയ  കോട്ടം  തട്ടിയില്ല.   എന്തായാലും വീട്ടിലെത്തുംമുന്‍പ് അമ്മിണിയുടെ എക്സ്  ക്രോമോസോമിനിട്ടൊന്നു  പൊട്ടിക്കാനായി നാരായണന്‍ മകനോട്‌ ഒന്ന് പറഞ്ഞു -- "നാല് പേര് നോക്കി നില്‍ക്കുമ്പോള്‍  ചെയ്യുന്ന  കാര്യത്തേക്കാള്‍  അപമാനം    തോന്നേണ്ടത്  ആരും  കാണാതെ ചെയുന്ന കാര്യങ്ങള്‍ക്കാണ്"

കഥ, നര്‍മ്മം