( ജീവിച്ചിരിക്കുന്ന വ്യക്തികളുമായി ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് യാതൊരു അസംബന്ധവും ... അല്ല ... സംബന്ധവും ഇല്ല. താണ്ടിയും ചങ്ങളും മിഥ്യഭാവന മാത്രം )
മലര്‍ന്നടിച്ച്‌വീണ പറത്തവളയെപ്പോലെ ചാരുകസേരയില്‍ കയ്യും കാലും കവച്ചുപൊളിച്ച് വച്ച് ഉച്ചയുറക്കത്തിനുള്ള പുറപ്പാടിനായിരുന്നു ചങ്ങള്‍. കഴിച്ച കോഴി ബിരിയാണിയുടെ മണമുള്ള ഏമ്പക്കം വലിച്ചുവിട്ട്, ആംബിയെന്‍സ് ഒന്ന് കൂടെ കൊഴുപ്പിച്ച്, ചങ്ങള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതിപ്പോകാന്‍ തുടങ്ങി -- അഞ്ചാമത്തെ മന്ത്രിയെ സ്വപ്നം കാണാനുള്ള ഉറക്കത്തിലേക്ക്.
അപ്പോഴാണ് പാണ്ടിപ്പടത്തിലെ വില്ലനെപ്പോലെ വെളുത്ത ബെന്‍സ് കാറില്‍ പൊടിപറപ്പിച്ചുകൊണ്ട് താണ്ടി ലാന്‍ഡ് ചെയ്തത്. കുഷ്ഠരോഗികളുടെ ഫാഷന്‍ പരേടിന് ഒരുങ്ങിയത് പോലെ മുണ്ടും കറുത്ത ഷൂസും ഇട്ട് താണ്ടി കാറില്‍ നിന്നും ചാടിയിറങ്ങി.
താണ്ടി വരുമെന്ന് ചങ്ങള്‍ക്ക് അറിയാമായിരുന്നു. താണ്ടി പൂവാലനെപ്പോലെ ഫോണ്‍ ചെയ്തു ശല്യം ചെയ്യാന്‍ തുടങ്ങിട്ട് രണ്ടാഴ്ചയായി. ഫോണ്‍ എടുക്കാത്തത് കാരണം താണ്ടിയുടെ വിരഹവേദന കണ്ടമാനം കൂടിപ്പോയെന്നു ചങ്ങള് കേട്ടു. വിരഹം തീര്‍ക്കാനായി താണ്ടി വന്നെത്തിയപ്പോള്‍ ചങ്ങള്‍ ഉറക്കം ഉപേക്ഷിച്ച് എഴുനേറ്റു.
"ഫിഫ്ത് മന്ത്രി ഈസ് നോട്ട് വാക്കിംഗ് -- അഞ്ചാമത്തെ മന്ത്രി നടക്കില്ല" വന്നു കേറിയ ഉടനെ താണ്ടി ചങ്ങളുടെ മുഖത്തടിച്ചു പ്രസ്താവിച്ചു.
"മന്ത്രി നടക്കണമെന്ന് ആരുപറഞ്ഞു? ഇരുന്നോട്ടെ." വളിപ്പടിച്ചു താണ്ടിയെ മെരുക്കാന്‍ ചങ്ങള്‍ ശ്രമിച്ചു.
" 1 . 7 കോടി വോട്ടുകളില്‍ ലീഗിന് കിട്ടിയത് വെറും 14 ലക്ഷം മാത്രം. അതായത് 8 ശതമാനം. 20 മന്ത്രിസ്ഥാനത്തില്‍ 8 ശതമാനം കണക്കു കൂട്ടിയാല്‍ നിങ്ങള്‍ക്ക് 2 മന്ത്രിസ്ഥാനം തരേണ്ട കാര്യമേയുള്ളൂ. ചേനത്തലയുടെ വിവരക്കേടുകൊണ്ട് നിങ്ങള്‍ക്ക് 4 മന്ത്രിക്കസേര കിട്ടി. " ഐ. എ. എസ്. കാരന്‍ പഠിപ്പിച്ച കണക്ക് വള്ളി പുള്ളി തെറ്റാതെ താണ്ടി ചങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു.
"ലീഗിന് കിട്ടിയത് 20 സീറ്റ് ആണ്. യു. ഡി. എഫ് -ന് കിട്ടിയത് 72 സീറ്റ്. അതായത് 28 ശതമാനം സീറ്റുകള്‍ ലീഗിന്‍റെ തന്നെ. 20 മന്ത്രിസ്ഥാനങ്ങളില്‍ 28 ശതമാനം കണക്ക് കൂട്ടിയാല്‍ കുറഞ്ഞത് 5 മന്ത്രിസ്ഥാനങ്ങളെങ്കിലും തന്നേ പറ്റൂ. ചണ്ടിത്തലയേക്കാള്‍ ഭേദം ചേനത്തല തന്നെ." സ്വാശ്രയ കോളേജുകളിലെ സീറ്റ് വിറ്റ് പരിചയമുള്ള ചങ്ങള്‍ക്ക് താണ്ടിയുടെ കണക്കിന് ചുട്ട മറുപടിപറയാന്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല.
"തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞുറപ്പിച്ച കാര്യം ചങ്ങളിങ്ങനെ മാറ്റി പറയരുത്. അഞ്ചാമത്തെ മന്ത്രിക്ക് പകരം ഒരു ചീഫ് വിപ്പോ, വീപ്പക്കുറ്റിയോ എന്തെങ്കിലുമൊക്കെ തരാം." കണക്ക് പറഞ്ഞു തോല്‍പ്പിക്കാന്‍ പറ്റാത്തത് കൊണ്ട് താണ്ടി അടവ് മാറ്റി.
"വീപ്പക്കുറ്റിയും പാമോയില്‍കുറ്റിയും താന്‍ വച്ചോ. മന്ത്രിസ്ഥാനം ഇല്ലെങ്കില്‍ എനിക്ക് ഒരു മണ്ണാങ്കട്ടയും വേണ്ട" ചങ്ങള്‍ പിണക്കം ഭാവിച്ചു.
"എന്നാല്‍ പറഞ്ഞത് പോലെ. നിങ്ങള്‍ക്ക് നല്ലൊരു മണ്ണാങ്കട്ട തരാന്‍ ഏര്‍പ്പാടാക്കാം. എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ" വീണു കിട്ടിയ അവസരം കളയാതെ താണ്ടി കരാര്‍ ഉറപ്പിച്ചു.
പുറത്തിറങ്ങിയപ്പോള്‍ ഉമ്മറപ്പടിയില്‍ അലിക്കുട്ടി ഇരിക്കുന്നത് താണ്ടി കണ്ടു. അര്‍ഥം വച്ചുള്ള ചിരിയോടെ അലിക്കുട്ടി താണ്ടിയോട് ചോദിച്ചു "എന്താ ഒന്നും കഴിക്കാതെ പോകുന്നെ? ഞാന്‍ ഒരു ഐസ് ക്രീം ഏര്‍പ്പാട് ചെയ്യട്ടെ?". താണ്ടി മിഴിച്ചു നില്‍ക്കെ അലിക്കുട്ടി ഒന്ന് കൂടെ ചോദിച്ചു "കൊഴുത്തുരുണ്ടിരിക്കുന്നത് വേണോ അതോ മെലിഞ്ഞു ഫാറ്റ്-ഫ്രീ ആയതു വേണോ?" അത് കേട്ട ഉടനെ താണ്ടി മുണ്ട് മടക്കിക്കുത്തി ആത്മാവും കൊണ്ട് കാറിലേക്ക് ഒറ്റയോട്ടം ഓടി.
താണ്ടിയുടെ പരാക്രമവും അലിക്കുട്ടിയുടെ പൊട്ടിച്ചിരിയും അവഗണിച്ച് ചങ്ങള്‍ പറത്തവളയെപ്പോലെ ചാരുകസേരയിലേക്ക് വീണ്ടും ചരിഞ്ഞു. കോഴി ബിരിയാണിയുടെ മണമുള്ള ഏമ്പക്കം വലിച്ചുവിട്ട്, ആംബിയെന്‍സ് ഒന്ന് കൂടെ കൊഴുപ്പിച്ച്, ചങ്ങള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതിപ്പോകാന്‍ ശ്രമിച്ചു -- നാലു മന്ത്രിമാരെയും ഒരു മണ്ണാങ്കട്ടയെയും സ്വപ്നം കാണാനുള്ള ഉറക്കത്തിലേക്ക്.
Wednesday, June 29, 2011
Saturday, June 4, 2011
മെയ് 2011 വാര്‍ത്തകള്‍
രണ്ടു ദശാബ്ദത്തോളം ലോകത്തിന്റെ ഉറക്കം കെടുത്തിയ അല്‍ഖ്വെയ്ദ മേധാവി ഉസാമ ബിന്‍ ലാദന്‍ യു.എസ്. സേനയുടെ നിറതോക്കിനിരയായി. ശരിക്കും ഉറക്കം കെടുത്തിയത് ഷക്കീല. ഉസാമ വെറും ചെവിയില്‍ പറന്ന് ശല്യം ചെയ്ത കൊതുക്.
ഉസാമ ബിന്‍ലാദനെ വധിക്കാന്‍ യു.എസ്. ഹെലിക്കോപ്റ്ററുകള്‍ പറന്നിറങ്ങിയപ്പോള്‍ അത് ഇന്ത്യയില്‍നിന്നുള്ള ആക്രമണമാണെന്നാണ് പാകിസ്താന്‍ കരുതിയത്. അതിനെ പ്രതിരോധിക്കാന്‍ പാകിസ്താന്റെ യുദ്ധവിമാനങ്ങള്‍ പറന്നുയരാന്‍ പാക് സൈന്യാധിപതി ഉത്തരവിട്ടു. യുദ്ധവിമാനങ്ങള്‍ കട്ടപ്പുറത്തിരിക്കുന്നത് കാരണം പറന്നുയരാന്‍ പറ്റിയില്ല. പകരം പാക് വ്യോമസേന പൈലറ്റ്മാര്‍ വിമാനത്തില്‍ കയറിയിരുന്ന് വായകൊണ്ട് പറക്കുന്ന ശബ്ദം ഉണ്ടാക്കി സൈന്യാധിപതിയെ സമാധാനിപ്പിച്ചു.
കൊല്ലപ്പെട്ട അല്‍ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മൂന്ന് ഭാര്യമാരെ ചോദ്യം ചെയ്യാന്‍ പാകിസ്താന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഒരു ഭാര്യയെപ്പോലും നോക്കിനടത്താന്‍ കെല്‍പ്പില്ലാത്ത സായ്പ്പന്മാര്‍ക്ക് ഉസാമ എങ്ങനെ മൂന്ന് ഭാര്യമാരെ മേച്ചു നടന്നു എന്നറിയാന്‍ മോഹം...
കുറവിലങ്ങാട്: വിധിയെ തോല്പിച്ച് രോഗശയ്യയില്‍ പരീക്ഷ എഴുതിയ ഏലിക്കുട്ടിക്ക് 103-ാം വയസ്സില്‍ നാലാംക്ലാസ് ജയം. വൈകല്യങ്ങളെ അതിജീവിച്ച് മകന്‍ ജോസഫും നാലാംക്ലാസ് പരീക്ഷ ജയിച്ചു. രണ്ടുപേര്‍ക്കും ഇന്‍ഫോസിസ് ഉടന്‍ പ്രോഗ്രാമര്‍ ആയി ജോലി കൊടുത്തു.
നിരായുധനായ അച്ഛനെ ജീവനോടെ പിടികൂടുന്നതിനുപകരം തോക്കിനിരയാക്കിയത് എന്തുകൊണ്ടെന്ന് യു.എസ്. അധികൃതര്‍ വിശദീകരിക്കണമെന്ന് ഉസാമയുടെ മക്കള്‍ ആവശ്യപ്പെട്ടു. ഹെലികോപ്റ്റര്‍ നേരിട്ട് ഉസാമയുടെ മുറിയില്‍ കുത്തിക്കേറ്റാന്‍ ആയിരുന്നു പ്ലാന്‍ എന്നും, മുറിയില്‍ എത്തും മുന്പേ ഹെലികോപ്റ്റര്‍ മതിലില്‍ തകര്‍ന്നു വീണതുകൊണ്ട് ഉസാമയെ തോക്കിനിരയാക്കേണ്ടിവന്നു എന്നും അമേരിക്ക പറഞ്ഞു.
രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. അധികാരത്തിലേക്ക്. തലനാരിഴ ഭൂരിപക്ഷം. കള്ളന് അകത്തുകയറാന്‍ എത്ര ഓട് ഇളക്കി മാറ്റണം? രണ്ടെണ്ണം പോരെ?
അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) യുടെ മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ലൈംഗിക പീഡനാരോപണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ അറസ്റ്റിലായി. ഹോട്ടല്‍ ജീവനക്കാരിയുടെ പരാതിയിന്മേല്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത ന്യൂയോര്‍ക്ക് പോലീസ് പുറപ്പെടാന്‍ തയ്യാറായ വിമാനത്തില്‍ നിന്നിറക്കിയാണ് കാനിനെ അറസ്റ്റു ചെയ്തത്. ശരിക്കും ഹോട്ടല്‍ ജീവനക്കാരിയാണ് ഡൊമിനിക് സ്‌ട്രോസ് കാന്‍നെ പീഡിപ്പിച്ചത് . അയാള്‍ അവളോട് 'ലൈംഗീകം വേണം' എന്ന് പറഞ്ഞു, അവള്‍ അവനോട് 'കൊടുക്കില്ല' എന്ന് പറഞ്ഞു പീഡിപ്പിച്ചു.
മാണിക്ക് ധനകാര്യം; ലീഗിന് വ്യവസായം, വിദ്യാഭ്യാസം തീരുമാനമായില്ല (മാതൃഭൂമി May 18): അയ്യോ! ലീഗിന് വിദ്യാഭ്യാസമില്ലെന്ന് ഇത്ര കടുപ്പിച്ച് പറയല്ലേ!
നാടകീയമായി രമേശിന്റെ പിന്മാറ്റം. ''നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാനിറങ്ങിയത് സ്വന്തം തിരുമാനപ്രകാരമായിരുന്നില്ല. മുതിര്‍ന്ന നേതാക്കളും ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിട്ടാണ്" -- രമേശ്. ഇതിയാന്‍ ഹൈക്കമാന്‍ഡിന്റെ അനുവാദമില്ലാതെ മൂത്രപ്പുരയില്‍പ്പോലും പോകില്ല. എന്തിന്, ഗര്‍ഭപാത്രത്തില്‍ നിന്നും ഇറങ്ങിവന്നതുവരെ ഹൈക്കമാകമാന്‍ഡ് സമ്മര്‍ദം ചിലത്തിയതുകൊണ്ടാണ്.
കേരള കോണ്‍ഗ്രസി (ബി)ന് അനുവദിച്ച ടൂറിസം വകുപ്പു തിരികെനല്‍കി പാര്‍ട്ടി വനം വകുപ്പു ചോദിച്ചുവാങ്ങി. ഇതിനു പുറമെ നേരത്തെ അനുവദിച്ച സിനിമയും സ്‌പോര്‍ട്ട്‌സും തുടരും. കാട്ടിലായാല്‍ ഇനി ആരും കരണ്ട് കട്ടെടുത്തു എന്ന് പറഞ്ഞ് പിള്ളയെയും മകനെയും ഉപദ്രവിക്കില്ലലോ.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കുറുക്കന്റെ ശല്യം അകറ്റാന്‍ ഇനി മയക്കുവെടി വേണ്ടിവരും. മയക്കുവെടി എന്ന് പറഞ്ഞാല്‍ റഷ്യന്‍ വെറൈറ്റി മതിയോ?
ആസ്‌പത്രിയില്‍ മമതയുടെ മിന്നല്‍സന്ദര്‍ശനം; ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയതിന്റെയും സഹകരിക്കാത്തതിന്റെയും പേരിലാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. അതിനുശേഷം കല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ എണ്ണം 50% ആയി കുറഞ്ഞെന്നു ആര്യോഗ്യവകുപ്പ് പ്രസ്താവിച്ചു.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മൂന്നായി വിഭജിച്ച നടപടി അഴിമതിക്ക് വഴിവയ്ക്കുമെന്ന് വി.എസ്.അച്യുതാനന്ദന്‍. അധികാരത്തില്‍ വന്നവര്‍ തുട്ട് കിട്ടാനുള്ള വഴികള്‍ നോക്കുകയാണ്. കോണ്‍ഗ്രസ്സിന് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ സഖാവ് മറന്നുപോകുന്നതിന് മുന്‍പ് വേഗം ചോദിച്ച് മനസ്സിലാക്കണം.
കെ. കരുണാകരനെ അപമാനിച്ചവര്‍ക്കും അദ്ദേഹത്തിന്റെ ചിത്രം ഓടയില്‍ വലിച്ചെറിഞ്ഞവര്‍ക്കുംവരെ മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയിട്ടുണ്ടെന്ന് കെ. മുരളീധരന്‍ കുറ്റപ്പെടുത്തി. അതിപ്പോ മന്ത്രിയാകാനുള്ള മിനിമം യോഗ്യതയല്ലേ മുരളീ? സില്ലി ബോയ്!
ഒരു രൂപയ്ക്ക് അരി നല്‍കാനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.വി. തോമസ് പറഞ്ഞു. മലയാളി മാഫിയയുടെ നീക്കം കണ്ടു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തമിഴന്മാരോട് "പാലും മുട്ടയും" കഴിച്ചു ശീലിക്കാന്‍ പറഞ്ഞു.
അമേരിക്കയിലെ ബരാക് ഒബാമ ഭരണകൂടത്തെ പിടിച്ചുകുലുക്കുന്ന അപവാദം താമസിയാതെ ഉണ്ടാവുമെന്ന് പ്രവചനം. മിഷിഗണ്‍ സര്‍വകലാശാലയിലെ രാഷ്ട്രീയ കാര്യ വിദഗ്ധനായ ബ്രിന്‍ഡന്‍ നീഹാനാണ് ഗണിത ശാസ്ത്ര ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പ്രവചനം നടത്തിയിരിക്കുന്നത്. അടുത്ത മന്ത്രി ലീഗില്‍ നിന്നാണോ അതോ കോണ്‍ഗ്രസില്‍ നിന്നാണോ വരുക എന്ന് ചോദിച്ചപ്പോള്‍ "അതിനുള്ള കണക്ക് ഇത് വരെ കണ്ടുപിടിച്ചിട്ടില്ല" എന്ന് ശ്രീ ബ്രിന്‍ഡന്‍ പറഞ്ഞു.
വകുപ്പ് വിഭജനത്തില്‍ വന്ന പോരായ്മകളും പരസ്യ പ്രസ്താവനകളും സംസ്ഥാന ഭരണത്തിന്റെ നിറം അല്പം കെടുത്തിയതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. ഭരണത്തിന്റെ നിറം കൂടുതല്‍ കെടാതിരിക്കാന്‍ ഇനി എല്ലാവരും ശ്രദ്ധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. വൈറ്റ് വാഷ് അടിച്ചു നടക്കുന്ന ഇദ്ദേഹം തന്നെ വേണം ബാക്കിയുള്ളവരുടെ നിറത്തിനെപറ്റി കുറ്റം പറയാന്‍. നിങ്ങളെ മൊത്തം ഓടയിലേക്ക് ലോഞ്ച് ചെയ്യാനുള്ള സമയമായി.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കുന്ന തീരുമാനം ഈ വര്‍ഷംതന്നെ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതെത്തുടര്‍ന്ന്, മലയാളികള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റിയില്ലെങ്കിലോ എന്ന് പേടിച്ച്, ബാംഗ്ലൂരിലുള്ള അന്താരാഷ്ട്രീയ കമ്പനികള്‍ മാനേജര്‍മാരോട് ഉടന്‍ മലയാളം പഠിച്ചുതുടങ്ങാന്‍ ഉത്തരവിട്ടു.
രജനീകാന്തിനെ ശനിയാഴ്ച സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ചെന്നൈ നിന്നുള്ള വിമാനത്തിന് വേഗത പോര എന്ന് പറഞ്ഞ് അദ്ദേഹം കടല്‍ നീന്തിക്കടന്നാണ് സിങ്കപ്പൂരിലേക്ക് പോയതത്രേ!
Subscribe to:
Posts (Atom)