Sunday, July 24, 2011

ജൂണ്‍ 2011 വാര്‍ത്തകള്‍

കൊച്ചി: കേരളത്തിന്റെ ധനസ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്ന് ധനമന്ത്രി കെ.എം.മാണി. കേരളത്തോട് അനുഭാവപൂര്‍വമായ നിലപാടെടുക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി അദ്ദേഹം അറിയിച്ചു. പിച്ചച്ചട്ടിയുമായി ഡല്‍ഹിക്ക് പോയെന്നും,  തല്ക്കാലം ചില്ലറ ഒന്നും തടഞ്ഞില്ലെന്നും മനസ്സിലായി.
        
സംസ്ഥാനത്ത് പോലീസുകാര്‍ക്കെതിരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പരാതികളുടെ വെളിച്ചത്തില്‍ പോലീസുകാരുടെ സ്വകാര്യജീവിതം നിരീക്ഷിക്കാനും മാഫിയാബന്ധമുള്ളവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനം. ഓരോ പോലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും സ്വകാര്യ ഇടപാടുകള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി. ജേക്കബ് പുന്നൂസ് നിര്‍ദേശം നല്‍കി. കീഴുദ്യോഗസ്ഥന്മാരുടെ കിടപ്പുമുറിയില്‍ ക്യാമറയും കൂടി പിടിപ്പിച്ചോ പുന്നൂസേ !

ബൈക്കിലെത്തി മാലപൊട്ടിച്ച യുവാവിനെ 78കാരി കീഴ്‌പ്പെടുത്തി. ഒരു 78കാരിയുടെ  മാലപോലും പൊട്ടിക്കാന്‍ അറിയാത്ത കള്ളന്‍ സ്വയം കെട്ടിത്തുങ്ങി ചത്ത്‌ ഭൂമിയുടെ ഭാരം കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സി.പി.എം.-സി.പി.ഐ. ലയനം ചര്‍ച്ചചെയ്തിട്ടില്ല -കാരാട്ട്. ലയിച്ചാല്‍ ആ പാര്‍ട്ടിക്ക് സിന്ധു ജോയ് എം. സി. പി. എന്ന് പേരിടാന്‍ പറയും.  


നിലവിലുള്ള കണക്കുകള്‍ പ്രകാരം വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന ഭീഷണി ഒഴിവായിട്ടുണ്ട്. "കണക്കിനെ പീഡിപ്പിക്കൂ, അവ കീഴടങ്ങും" എന്ന് സായിപ്പു പറഞ്ഞു കേട്ടിടുണ്ട് (Torture the numbers long enough, they will surrender)


ദുബായ്: അല്‍ഖ്വെയ്ദയുടെ മേധാവിയായി അയ്മന്‍ അല്‍ സവാഹിരിയെ നിയമിച്ചതായി ഇസ്‌ലാമിക വെബ്‌സൈറ്റായ അന്‍സാര്‍ അല്‍ മുജാഹിദീന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒബാമ അറിഞ്ഞാല്‍ "സവാരി ഗിരി ഗിരി" തന്നെ. 


അടുത്തവര്‍ഷത്തെ സീസണ്‍ മുതല്‍ ശബരിമലയില്‍ കുടിവെള്ളം ടെട്രാപായ്ക്കില്‍ നല്‍കുമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. virtual  പതിനെട്ടാം പടി കയറാനായി ഞാന്‍ കാത്തിരിക്കുന്നു. 


നൂറുദിന പരിപാടി: മാളയില്‍ കരുണാകരന്‍ സ്‌ക്വയര്‍. ഭയങ്കര ട്രപ്പീസ് ആര്‍ടിസ്റ്റ് ആയിരുന്ന ലീഡര്‍ക്ക്  സ്‌ക്വയര്‍ പോര, ട്രപീസിയം തന്നെ വേണം.  


പരിയാരം മെഡിക്കല്‍ കോളേജില്‍ അരക്കോടി രൂപ ഫീസായി നല്‍കേണ്ട എം.ബി.ബി.എസ് എന്‍.ആര്‍.ഐ. സീറ്റില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ഖജാന്‍ജി വി.വി.രമേശന്‍ മകള്‍ക്ക് പ്രവേശനം തരപ്പെടുത്തി. ആധുനിക സഖാക്കള്‍ ഇങ്ങനെയും രക്തസാക്ഷികള്‍ ആകുന്നു.

കള്ളപ്പണത്തിനെതിരെ അനിശ്ചിതകാലസത്യാഗ്രഹം നടത്തുന്ന യോഗ ഗുരു ബാബ രാംദേവിന്റെ ആസ്തി 1100 കോടി രൂപ. അസ്ഥി പോലെ ഇരിക്കുന്ന പുള്ളിക്കാരന്ടെ  ആസ്തി 1100  കോടി രൂപ!  അത്രയും  കാശുണ്ടായിരുന്നെങ്ങില്‍ ഞാനും അത്യാഗ്രം ... അല്ല സത്യാഗ്രം നടത്തിയേനെ.     

മകന്റെ പി.ജി മെഡിക്കല്‍ പ്രവേശനം ധാര്‍മികതയുടെ പേരില്‍ വേണ്ടെന്നുവെച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ധാര്‍മികതക്ക് പകരം ധനശാസ്ത്രം എന്ന് പറയൂ മന്ത്രി. ഒരു പി.ജി. ക്കാരന്‍   ആയുഷ്ക്കാലത്ത്   ഉണ്ടാക്കുന്നതിനെക്കാള്‍  കൂടുതല്‍  കാശ്  ഒരു  വിദ്യാഭ്യാസ  മന്ത്രി 5  വര്‍ഷത്തില്‍  ഉണ്ടാക്കും എന്നതാണ് കാര്യം, അല്ലേ മിസ്റ്റര്‍ അബ്ദു?        
 
ഇരുപതിലേറെ ദിവസം വനംവകുപ്പില്‍ ഫയല്‍ വെച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.  "ഇരുപതിലേറെ ദിവസം വനത്തില്‍ മരം  വെച്ചുതാമസിപ്പിക്കുന്ന   ഉദ്യോഗസ്ഥരെ  പിരിച്ചുവിടാതിരുന്നാല്‍ മാത്രം മതി മിസ്റ്റര്‍ ഗണേഷ്‌കുമാര്‍ ..."