Sunday, November 10, 2013

വി.എസ്. ശത്രുദോഷ വഴിപാട്‌: ‌ദേവലോകത്ത് വിവാദം

ശത്രുദോഷപരിഹാരത്തിനും ആരോഗ്യത്തിനുമായി സി.പി.എം. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് വേണ്ടി തിരുവെങ്കിടാചലപതി  ക്ഷേത്രത്തിൽ നടത്തിയ മുട്ടിറക്കൽ വഴിപാട് ദേവലോകത്ത് ഒരു 'മുട്ടൻ' വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഇതിനോട്  അനുബന്ധിച്ച്  വിഘ്നങ്ങളുടെ  മന്ത്രിയായ ശ്രീ. ഗണപതിക്ക്‌ രണ്ട് ഹർജികളാണ് ലഭിച്ചിരിക്കുന്നത്. 
 
 
ശത്രുദോഷപരിഹാരവും   അതിനോട്   അനുബന്ധിച്ച  ദൈവാനുഗ്രഹങ്ങളും  ഉടൻ  നിറുത്താനായി   ശ്രീ.  തിരുവെങ്കിടാചലപതിക്കെതിരായി   നാരദനാണ് ആദ്യത്തെ  ഹർജി  സമർപ്പിച്ചിരിക്കുന്നത്.  നാസ്തികനായ വി. എസ് -ന്റെ അപേക്ഷ കൈപറ്റാനോ  ആഗ്രഹം നിറവേറ്റാനോ തിരുവെങ്കിടാചലപതിക്ക് അധികാരം ഇല്ല എന്നാണ് നരദന്റെ വാദം. വഴിപാടുകളും പ്രതിവിധിയും ഈശ്വര വിശ്വാസികൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണത്രേ.  
 
 
നാരദന്റെ ഹർജി തള്ളിക്കളഞ്ഞ് ശത്രുദോഷപരിഹാരത്തെ ശത്രുസംഹാരമാക്കി ഉയർത്താൻ അപേക്ഷിച്ചുകൊണ്ടുള്ള രണ്ടാമത്തെ ഹർജി ശ്രീപത്മനാഭന്റെതാണ്.  ക്ഷേത്ര കലവറയിലുള്ള സ്വത്തുമുഴുവൻ സർക്കാരിന്റെ അണ്ണാക്കിലേക്ക് തിരുകിവെക്കാൻ ശ്രമിച്ച ഏതോ  ഒരു സി.പി.എം നേതാവുമായി  ശ്രീപത്മനാഭന് കുറച്ച് കണക്കു തീർക്കാനുണ്ടത്രേ. ആ സി.പി.എം. നേതാവും,   വി. എസ് -ന്റെ ശത്രുവും ഒന്നുതന്നെയാണെന്നാണ് കിംവദന്തി.

ഈ പ്രശ്നത്തിനുള്ള  തീരുമാനം ഇന്ന് തന്നെ എടുക്കുമെന്ന് വിഘ്നമന്ത്രാലയത്തിലെ വ്യക്താവ് പറഞ്ഞു. "വഴിപാട് സ്വകാര്യത നിയമം" അനുസരിച്ച് തീരുമാനം എന്താണെന്ന് പുറത്ത് പറയില്ലെന്നും വ്യക്താവ് വെളിപ്പെടുത്തി .