Saturday, March 26, 2011

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ - 2

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 'അനാരോഗ്യം മൂലം" മത്സരിക്കാന്‍ ആവില്ലെന്ന് വി. എസ്. പറഞ്ഞതായി ശിവദാസ മേനോന്‍. അനാരോഗ്യം മൂലം മാറിനില്‍ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് വി. എസ്.  ഒന്നുകില്‍ ഓര്‍മ്മക്കുറവ്. അതല്ലെങ്കില്‍   നുണ പറയുന്ന സൂക്കേട്‌. എങ്ങിനെആയാലും അനാരോഗ്യം ഉറപ്പു തന്നെ.

 
കൊല്ലം: കെ.കരുണാകരനോടൊപ്പം കോണ്‍ഗ്രസ്സില്‍ വന്നവരോട് തിരഞ്ഞെടുപ്പില്‍ ചിറ്റമ്മനയം പാടില്ലെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എന്‍.പീതാംബരക്കുറുപ്പ് എം.പി. പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ കരുണാകരനോടൊപ്പം വന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് പീതാംബരക്കുറുപ്പ് ആവശ്യപ്പെട്ടു. അര്‍ഹത നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? വേറെ പുതിയ പാര്‍ട്ടി തുടങ്ങുമോ?

തിരുവനന്തപുരം: പണം വാങ്ങി ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കേരളത്തിലും ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. "ചില മാധ്യമങ്ങള്‍ എന്തേ പൂര്‍ണമായി ഒരു വിഭാഗത്തിനു മാത്രം എതിരാകുന്നു?" എന്ന് അദ്ദേഹം ചോദിച്ചു. സഖാവ് പറഞ്ഞത് സത്യം. ഈ ദേശാഭിമാനി പത്രക്കാരെക്കൊണ്ട് തോറ്റു. ഇനി സഖാവ്   പറഞ്ഞിട്ടെങ്കിലും  അവര്‍ കേള്‍ക്കും ... അല്ലെ? 


തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ വഞ്ചനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്നു   മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ വഞ്ചന എന്നൊക്കെ പറഞ്ഞാല്‍... മാണിച്ചേട്ടന്‍ നിങ്ങളെ കല്യാണം കഴിക്കാം എന്ന് പറഞ്ഞിരുന്നോ?


ആലുവ: ദേശസാത്കൃത ബാങ്കില്‍ പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ മറിച്ച് പണയംവച്ചതിന് ബാങ്കിലെ കാഷ്യര്‍ അറസ്റ്റിലായി. ലവനെപ്പിടിച്ചു സ്ഥാനാര്‍ഥി ആക്കടെ!


തൃപ്രയാര്‍ എഴുന്നള്ളിപ്പിനിടെ ആന യുവാവിനെ എടുത്തെറിഞ്ഞു;   പാപ്പാനു കുത്തേറ്റു.   ആനയുടെ  പേര്‍   വി. എസ്.   എന്നും,   യുവാവ്‌  പിണറായില്‍നിന്നാണെന്നും,   പാപ്പാന്‍ ടി.ശിവദാസമേനോന്‍   ആണ് എന്നും കേട്ട് കേഴ്വി.



പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ബുധനാഴ്ച വൈകീട്ട്  ബാലകൃഷ്ണപിള്ളയെ    ജയിലില്‍പ്പോയി   കണ്ടു.  അതിനുശേഷം,  ജയില്‍ അധികൃതര്‍ പിള്ളയോട് പുലര്‍ത്തുന്ന അവഗണന മൂലം അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞതായും രക്തസമ്മര്‍ദം ഉയര്‍ന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പാമോയിലുമായുള്ള   സംബന്ധം കൂടിയാല്‍   കോളസ്ട്രോലും  രക്തസമ്മര്‍ദവും ഉണ്ടാകും എന്നറിയില്ലേ പിള്ളേ?

കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തിയതിലുള്ള പ്രതിഷേധം ഹൈക്കമാന്‍ഡിനേയും സംസ്ഥാന നേതൃത്വത്തേയും അറിയിക്കുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കരുണാകരനെ എല്ലാവരും മറന്നു. സ്ഥാനാര്‍ത്ഥി പട്ടികയോട് കരുണാകരന്റെ ആത്മാവുപോലും പൊറുക്കില്ല. പറഞ്ഞ്‌  പറഞ്ഞ്‌ കരുണാകരന്  ആത്മാവുണ്ടായിരുന്നു   എന്ന് പറഞ്ഞു പറ്റിക്കാനൊന്നും  നോക്കണ്ട  മോളെ. തന്റെകൂടെ നിന്നിരുന്ന കൊള്ളക്കാര്‍ക്കു പരിഗണന കൊടുത്തില്ലെങ്കില്‍ വീരപ്പന്ടെ ആത്മാവും  പൊറുക്കില്ലയിരിക്കും!


മാര്‍ച്ച്‌ 24:  ഇടതുപക്ഷക്കാരുടെ രണ്ടുരൂപ അരി ഇലക്ഷന്‍ സ്റ്റണ്ടെന്നു തെളിഞ്ഞു- ഉമ്മന്‍ ചാണ്ടി
മാര്‍ച്ച്‌ 25: ഒരു രൂപയ്ക്ക് അരി യു.ഡി.എഫ് വാഗ്ദാനം.  എത്ര പുതുമയുള്ള  ആശയം! ചാണ്ടിച്ചേട്ടന്‍  സ്റ്റണ്‍ണ്ട്   മാഷെ സ്റ്റണ്‍ണ്ട് പഠിപ്പിക്കുന്നോ?

മറ്റ് അറബ് രാജ്യങ്ങളില്‍ അലയടിക്കുന്ന ജനാധിപത്യ പ്രക്ഷോഭം തന്ടെ രാജ്യത്തും  പ്രതികരണങ്ങള്‍ സൃഷ്ടി ക്കാതിരിക്കാന്‍ ഒരു അറബ്   രാജാവ്   ശമ്പള പരിഷ്‌കരണം, തൊഴിലില്ലായ്മാവേതന വര്‍ധന, ആരോഗ്യ സുരക്ഷ തുടങ്ങി ഒട്ടേറെ ജനപ്രിയ പദ്ധതി കല്‍  പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് കൂടുതല്‍  സ്വാതന്ത്ര്യം നല്‍കാനുള്ള പദ്ധതിപ്രകാരം കാലിന്‍റെ പെരുവിരല്‍ ബുര്ഖക്ക്‌  പുറത്തിടാനുള്ള  അനുവാദവും  രാജാവ്‌  നല്‍കി.  ഇതെത്തുടര്‍ന്ന്  ആ നാട്ടില്‍  വയാഗ്രയുടെ  വില്‍പ്പന  നൂറിരട്ടിയായി  വര്‍ധിച്ചു.  

Saturday, March 19, 2011

തിരഞ്ഞെടുപ്പ് വാര്‍ത്ത‍

ഉമ്മന്‍ ചാണ്ടിക്കെതിരെ  പാമോയില്‍ കേസ് തുടരന്വേഷിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചു.  മാണിയെ  മുന്‍പ്    പിടികൂടിയെങ്കിലും  ദേഹമാസകലം  പാമോയില്‍  ആയതുകാരണം   വഴുതി രക്ഷപ്പെട്ടു  എന്ന് വിജിലന്‍സ് അന്വേഷണ മേധാവി പ്രസ്താവിച്ചു.

അറബിക്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് ഭീഷണിയായി മാറിയ 61   സോമാലിയ കടല്‍ക്കൊള്ളക്കാരെ കപ്പലടക്കം നാവികസേന പിടികൂടി.  കൊള്ളക്കാരില്‍ 39 പേര്‍ ഇടതുമുന്നണിയിലും 22  പേര്‍ വലതുമുന്നണിയിലും  ചേര്‍ന്നതായി കേട്ട് കേഴ്വി. അതില്‍ 2 പേരെ  അച്ചടക്ക  ലംഘടനതിനു  സി. പി. എം. പുറത്താക്കി. കൊള്ളത്തലവന്‍ ഡി. എം. കെ. യില്‍ ചേരാന്‍  ശ്രമിച്ചെ ങ്കിലും  യോഗ്യത പോര എന്ന് പറഞ്ഞു അപേക്ഷ തള്ളിയത്രേ.

ജയിലിലെ ചൂടും, കൊതുക് കടികൊണ്ടും ഉറങ്ങാന്‍പറ്റുന്നില്ല എന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ള എ. സി., കൊതുവല എന്നിവ വേണമെന്ന് ആവശ്യപ്പെട്ടു. അനുഭവിക്കും, താന്‍ അനുഭവിക്കും. താന്‍ പണ്ട് മന്ത്രിയായി ഇരിക്കുമ്പോള്‍ നടപ്പാക്കിയ പവര്‍ കട്ട്‌ കാരണം ഞങ്ങള്‍ കുറേ ചൂട്ടത്ത് കിടന്നു കിടന്നുറങ്ങിയിട്ടുള്ളതാണ്.  പിന്നെ,  കൊതുക് കടി     മാറ്റാന്‍ ആനപ്പിണ്ടം പുകച്ചാല്‍ മതി. മുന്‍ മന്ത്രിയായതുകൊണ്ട് പിണ്ടം ചൂടോടെ എത്തിക്കാന്‍ ഏര്‍പ്പടാക്കം.

ചെന്നിത്തല  ഒരു മികച്ച  മുഖ്യമന്ത്രിയാകും  കെ. മുരളീധരന്‍   പ്രസ്താവിച്ചു.  പ്രസ്താവന കഴിഞ്ഞ ഉടനെ മുരളി പത്ത് പ്രാവശ്യം നാക്ക് വടിക്കുകയും, ആര്യ വേപ്പില തിളപ്പിച്ച വെള്ളം കൊണ്ട് വായകഴുകിയതായും  കേട്ടു.  ഓന്ത് കുറച്ചു ദുരഭിമാനിയാണ് കേട്ടോ.


വി.എസ്. അച്യുതാനന്ദന്‍ സി.പി.എമ്മിന്റെ അനിഷേധ്യ നേതാവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസ്. തന്നെ എല്‍.ഡി.എഫിനെ നയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം കഴിഞ്ഞ ഉടന്‍ പിണറായി പത്ത് പ്രാവശ്യം നാക്ക് വടിക്കുകയും, ആര്യ വേപ്പില തിളപ്പിച്ച വെള്ളം കൊണ്ട് വായകഴുകിയതായും  കേട്ടു.  ഈ ഓന്തും  കുറച്ചു ദുരഭിമാനിയാണ് കേട്ടോ.

 

Saturday, March 12, 2011

നോക്കുകൂലി നെട്ടോട്ടം

മാര്‍ച്ച്‌ 10  : ഷൊറണൂറില്‍   തൊഴിലാളികള്‍ 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷൊറണൂര്‍ ഗവ. പ്രസ്സിലേക്ക് കൊണ്ടുവന്ന ഹൈടെക് ഓഫ്‌സെറ്റ് മെഷീനുകള്‍   ഇറക്കാനായില്ല. പണ്ട് ചുമട്ടു തൊഴിലാളിക്ക് കരബലവും ചുമ്മാടും, ഇപ്പോള്‍ തൊഴിലാളിക്ക് നേത്രബലവും ചങ്കൂറ്റവും.  

"നേതാവേ ഈ നോക്കുകൂലി എന്ന് പറഞ്ഞാല്‍ പകല്കൊള്ളയല്ലേ?"

"അത് ഞങ്ങളുടെ അവകാശമാണ് "

"പകല്‍കൊള്ള നിങ്ങളുടെ  അവകാശമാണെന്നോ?"

"അല്ല. ഈ  വ്യവസായമേഖലയില്‍ കയറ്റിറക്ക് ഞങ്ങളുടെ അവകാശമാണ്"

"നോക്കുകൂലി കൃത്യം 30000 രൂപ എന്ന് എങ്ങിനെ തീരുമാനിച്ചു?"

"ഒരു കുപ്പി റമ്മിന് 300  രൂപ. ഞങ്ങള്‍ 10 പേര്‍ക്ക് 10 ദിവസം കുടിക്കാന്‍ 30000 രൂപ."

"ഈ കണക്ക് കൂട്ടാന്‍ കണക്കപ്പിള്ളക്ക് നോക്കുകൂലി കൊടുത്തോ?

"ങേ?"

 "ഒന്ന് ചോദിക്കട്ടെ,  നിങ്ങള്‍ വീട്ടില്‍ പോയി ഊണ് കഴിക്കുമ്പോള്‍ ഹോട്ടല്‍കാര്‍ക്ക് നോക്കുകൂലി കൊടുക്കാറുണ്ടോ?

" താന്‍   എന്ത് വങ്കത്തരമാണ് പറയുന്നത്?"

"നിങ്ങള്‍ കാര്‍ ഓടിച്ചു പോകുമ്പോള്‍ ആനവണ്ടിക്കാര്‍ക്ക് നോക്കുകൂലി കൊടുക്കാറുണ്ടോ?

"താന്‍ ഇന്ന് അടി വാങ്ങിയെ പോകൂ. "

"ഞാന്‍ ഒന്ന് മുണ്ട് മടക്കി കുത്തിക്കോട്ടേ? അതോ ഇനി മുണ്ട് പോക്കിയത്തിന് നോക്കുകൂലി ചോദിക്കുമോ?

"താന്‍ മടക്കിക്കോ ഞാന്‍ കുത്താം! " (ഞാന്‍ ഒന്ന് വിരണ്ടു)

"നോക്കി നടത്താനുള്ള അവകാശം മേല്‍നോട്ടക്കാര്‍ക്കല്ലേ ? ‍    നിങ്ങള്‍ നോക്ക്കൂലിക്ക് നോക്കി നില്‍ക്കുമ്പോള്‍ മേല്‍നോട്ടക്കാരന് നോക്കുകൂലി കൊടുക്കണ്ടേ?"

(കത്തി പുറത്തെടുത്തുകൊണ്ട്) "തനിക്ക്‌ നോക്കുകൂലി തരാനുള്ള  സമയമായി"

"അവസാനമയി ഒരു ചോദ്യം കൂടെ ചോദിച്ചോട്ടെ? നിങ്ങള്‍ വീട്ടില്‍ പോയി ഭാര്യയെ തൊടുമ്പോള്‍ വേശ്യക്ക് നോക്കുകൂലി കൊടുക്കാറുണ്ടോ?

"കുത്തി മലര്ത്തടാ അവനെ"

ഞാന്‍ ഓടി ..........

Saturday, March 5, 2011

കള്ളന്മാരുടെ കയ്യില്‍ താക്കോലോ?

തിരഞ്ഞെടുപ്പിന്റെ വര്‍ത്തമാനം ചൂടുപിടിച്ചു വരുമ്പോള്‍ ജനങ്ങള്‍ പതിവുപോലെ  ധര്‍മ്മസങ്കടത്തിലാവേണ്ടാതാണ്.  ഇടതുപക്ഷത്ത്  തീവെട്ടികൊള്ളക്കാര്‍,‍   വലതുപക്ഷത്ത് തസ്കരന്മാര്‍, നടുക്ക് 'സ്വതന്ത്ര' തന്ത്രക്കാര്‍.   ഇവന്മാരുടെ   കയ്യില്‍ നാടിന്ടെ ഭാവി    വിശ്വസിച്ചേല്‍പ്പിക്കാന്‍     നാട്ടുകാര്‍ക്ക്‌  ചങ്കുറ്റം   ഉണ്ടോ?   ഉണ്ടോ, ഉണ്ടില്ലേ  എന്ന് നമുക്ക് നോക്കാം.

താഴെ കൊടുത്തിരിക്കുന്ന കഴിഞ്ഞ മുപ്പതു വര്‍ഷത്തെ  തിരഞ്ഞെടുപ്പ് ഫലം ഒന്ന് സൂക്ഷിച്ചു നോക്കൂ ...

ജനുവരി 25 1980 : ഇ. കെ. നായനാര്‍ (ഇടതുപക്ഷം)
മെയ്‌ 24 1982 : കെ. കരുണാകരന്‍ (വലതുപക്ഷം)
മാര്‍ച്ച്‌ 26 1987 : ഇ. കെ. നായനാര്‍ (ഇടതുപക്ഷം)
ജൂണ്‍ 24 1991 : കെ. കരുണാകരന്‍ (വലതുപക്ഷം)
മെയ്‌ 20 1996 : ഇ. കെ. നായനാര്‍ (ഇടതുപക്ഷം)
മെയ്‌  17 2001 : എ. കെ. ആന്റണി  (വലതുപക്ഷം)
മെയ്‌ 18 2006 : വി. എസ്. അച്ചുതാനതന്‍  (ഇടതുപക്ഷം)

ഇങ്ങനെ ഇടത്തോട്ടും വലത്തോട്ടും ക്രമമായുള്ള ആന്തോളനം കണ്ടാല്‍ ആര്‍ക്കും അടുത്ത തിരഞ്ഞെടുപ്പിന്റെ ഫലം പ്രവചിക്കാം.

മെയ്‌  19 2011 : തെക്ക് നിന്നൊരു അച്ചായന്‍ (വലതുപക്ഷം)

ഇങ്ങനെ പ്രവചനീയമായ തിരഞ്ഞെടുപ്പ് ഫലം അതിലും പ്രവചനീയമായ  മന്ത്രിസഭാ കാര്യക്രമത്തിനു അടിത്തറപാകിയിരിക്കുന്നു. പുതിയ  മന്തിസഭയുടെ നയങ്ങള്‍ മുന്‍കൂറായി തിരുമാനിച്ചതുപോലെ ചിട്ടയായി നടക്കുന്നു. 
  • ഒന്നാം വര്ഷം:  മുന്‍ മന്ത്രിസഭക്ക്  കൂട്ടുനിന്നവരെ  തല്ലിച്ചതയ്ക്കുക
  • രണ്ടാം വര്ഷം: മുന്‍ മന്ത്രിസഭയുടെ അഴിമതി  കുറ്റാന്വേഷണം നടത്തുക.  പ്രതിപക്ഷ  നേതാക്കന്മാരെ ജയിലില്‍ അടയ്ക്കുക.  
  • മൂന്നാം വര്ഷം: പഴയ മന്ത്രിസഭ നടപ്പിലാക്കിയ പദ്ധതികള്‍ പിന്‍വലിക്കുക
  • നാലാം വര്ഷം: പുതിയ പദ്ധതികള്‍ തുടങ്ങി പണം അടിച്ചു മാറ്റുക
  • അഞ്ചാം വര്ഷം: തട്ടിയ പണം തെളിവില്ലാത്ത വിധം പൂഴ്ത്തിവെക്കുക.

രാഷ്ട്രിയ വൈരാഗ്യം കാരണം കട്ട് തിന്നുന്ന മന്ത്രിമാര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത ഗതിയായി. സംശയം ഉണ്ടെങ്കില്‍ ബാലകൃഷ്ണപിള്ളയോടു ചോദിക്ക്.   കള്ളന്മാരുടെ കയ്യില്‍ താക്കോലും ലാത്തിയും കൊടുത്താല്‍ അവര്‍ പരസ്പരം തല്ലിട്ടു നേരം വെളുപ്പിക്കുമെന്ന് ജനങ്ങള്‍ മുപ്പതു വര്ഷം മുന്‍പേ വിഭാവനം ചെയ്തെന്നു പറഞ്ഞാല്‍ തെറ്റില്ല.